സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله മാസപ്പിറവിയുമായി ബന്ധപ്പെട്ട് , പ്രാദേശിക വാദികളെ വിമർശിച്ചെഴുതിയ കുറിപ്പിനുള്ള എന്റെ മറുപടി

സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله മാസപ്പിറവിയുമായി ബന്ധപ്പെട്ട് , പ്രാദേശിക വാദികളെ വിമർശിച്ചെഴുതിയ കുറിപ്പിനുള്ള എന്റെ മറുപടി താഴെ:

സഹോദരൻ:

കൃത്രിമത്വം (تَكَلُّف) വല്ലാത്തൊരു വിനയാണ്. അതുമൂലമാണ് ഇങ്ങനെ ഒരു സംശയം ഉടലെടുക്കുന്നത്. മുൻവിധിയില്ലാതെ, പക്ഷപാതമില്ലാതെ, സത്യം കണ്ടെത്തണം എന്ന സൽബുദ്ധിയോടെ, സഹൃദയത്വത്തോടെ, ശാന്തമായി കാര്യം വിലയിരുത്തൂ.

എന്റെ മറുപടി:

ഒരു കൃത്രിമത്വവുമില്ല , മുൻവിധിയൊ, പക്ഷപാതമൊ ഇല്ല എന്ന് താഴെ വായന തുടർന്നാൽ മനസ്സിലാകും إن شاء الله .

സഹോദരൻ:

ഹിലാലിനെ കുറിച്ച് അവർ താങ്കളോട് ആരായും. പറഞ്ഞേക്കുക അത് ജനങ്ങൾക്ക് കാലവും ഹജ്ജും നിർണ്ണയിക്കാനുള്ളതാണ്. (ബഖറഃ 189)

ദുൽഹിജ്ജ 8 യൗമുത്തർവിയഃ, ദുൽഹിജ്ജ 9 അറഫാ ദിനം, ദുൽഹിജ്ജ 10  യൗമുന്നഹ്ർ, തുടന്നുള്ള ദിനങ്ങൾ അയ്യാമുത്തശ്‌രീഖ്.. ഇങ്ങനെ ഹജ്ജിന്റെ കർമ്മങ്ങളും കാലവും നിർണ്ണയിക്കാനാണ് ഹിലാൽ.

ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും നാട്ടിലും പാടത്തും പറമ്പിലും മഹല്ലിലും ഫർഖയിലും ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും.

എന്റെ മറുപടി:

ഇത് ഒരു ഫിഖ്ഹീ വിഷയമാണ്. പ്രാദേശിക വാദികളും വ്യക്തമായ പ്രമാണങ്ങളുടെ തെളിവുകളൊടെയാണ് ആ വാദം പറയുന്നത്. ഫിഖ്ഹീ വിഷയങ്ങൾ ഇജ്തിഹാദിയായ ഗവേഷണ വിഷയമായത് കൊണ്ട് പ്രമാണങ്ങൾ പഠിപ്പിക്കുന്നത് ഗവേഷണം തെറ്റിയാലും ഒരു പ്രതിഫലമുണ്ട് എന്ന കാര്യമാണ്. അത് കൊണ്ട് ഗവേഷണം ചെയ്ത വ്യക്തിക്ക് കുറ്റമില്ല. അത് കൊണ്ട് ഇത് ഒരു ശർറല്ല , നരക ശിക്ഷക്ക് കാരണമാകുന്ന ബിദ്അത്തുകളുടെ ശർറു പോലെ. ബിദ്അത്തുകളും അഭിപ്രായ വ്യത്യാസമാണല്ലൊ. പക്ഷേ അവ നരക ശിക്ഷക്ക് കാരണമാകുന്ന ശർറാണ്. അപ്പോൾ സഹോദരൻ പ്രാദേശിക വാദികളെ ഇങ്ങനെ പരിഹസിക്കാൻ പാടുണ്ടോ? ഇത് സലഫുകളുടെ രീതി , മൻഹജ് അല്ലല്ലോ.

അറഫ ദിനം എന്നത് ദുൽ ഹിജ്ജ ഒമ്പതിന്റെ പേരാണ്. അത് കൊണ്ട് വിദൂര പ്രദേശങ്ങളിലുള്ളവർക്കും ദുൽ ഹിജ്ജ ഒമ്പതിന് അറഫ ദിനമാണ് കാരണം പ്രാദേശിക വാദ പ്രകാരം ആ പ്രദേശത്ത് ദുൽ ഹിജ്ജ ഒമ്പതായാലെ അവർക്ക് അറഫ ദിനമാവുകയുള്ളു. ജുമുഅ ദിവസം എന്നാൽ അത് വെള്ളിയാഴ്ച മസ്ജിദിൽ ഒരുമിച്ച് കൂടുന്നത് കൊണ്ടാണ് ആ പേര്. എന്നാൽ കൊറോണ വൈറസിന്റെ കാലത്ത് ജുമുഅ ഉണ്ടായില്ല. അപ്പോൾ ആരും ഒരുമിച്ച് കൂടാതിരുന്നിട്ടും ആ ദിവസത്തിന് യൗമുൽ ജുമുഅ എന്ന് തന്നെയാണ് പേര്. അത് കൊണ്ട് ഹാജിമാർ നിൽക്കാത്ത വിദൂര പ്രദേശങ്ങളിലും ദുൽ ഹിജ്ജ ഒമ്പതിന് അറഫ ദിനമാണ്.

സൗദിയിലെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാസപ്പിറവി തീരുമാനമെങ്കിൽ, ചോദിക്കട്ടെ , എന്ത് കൊണ്ട് നിസ്കാരങ്ങളുടെയും , പ്രത്യേകിച്ച് ജുമുഅയുടെയും വിവരം നമുക്ക് കിട്ടുന്നതനുസരിച്ച് സൗദിയെ അടിസ്ഥാനമാക്കുന്നില്ല? നിസ്കാര സമയം പ്രദേശത്തുള്ളവർക്ക് മാത്രമേ ബാധകമാവുകയുള്ളു , വിദൂര പ്രദേശങ്ങളിലുള്ളവർക്ക് ബാധകമല്ല, സൂര്യന്റെ ഉദയാസ്തമയങ്ങളെ പരിഗണിക്കണം എന്ന് പ്രമാണങ്ങളിൽ എവിടെ പറഞ്ഞു? ഇതിന്റെ അതിരേതാണ്? നിസ്കാരത്തിന്റെ വിഷയത്തിൽ സൂര്യന്റെ ഉദയാസ്തമയങ്ങളെ പരിഗണിക്കുന്നു, എന്നാൽ മാസപ്പിറവിയുടെ വിഷയത്തിൽ എന്ത് കൊണ്ട് ചന്ദ്രന്റെ ഉദയാസ്തമയങ്ങളെ പരിഗണിക്കുന്നില്ല ? കാരണം രണ്ടിനും ഉദയാസ്തമയങ്ങളുണ്ട്, എന്നാൽ ഒന്ന് നിസ്കാരത്തിനും മറ്റേത് മാസപ്പിറവിക്കും എന്ന വിത്യാസം മാത്രമേ ഉള്ളൂ. അത് കൊണ്ട് ഉദയാസ്തമയങ്ങളെ പരിഗണിച്ച് പ്രമാണങ്ങൾ തെളിവായെടുത്ത പണ്ടിതൻമാരേ എന്ത് കൊണ്ട് പരിഹസിക്കുന്നു? പാടുണ്ടോ ? ആഗോള വാദക്കാർ ഉദയാസ്തമയങ്ങളെ പരിഗണിക്കാതെ ഒറ്റ കാഴ്ചയെ പരിഗണിച്ചത് പ്രാദേശിക വാദക്കാർ അംഗീകരിക്കുന്നില്ലെങ്കിൽ അവരെ എന്തിന് കുറ്റപ്പെടുത്തുന്നു? അവരുടെതും അനുവദനീയമായ ഒരു ഇജ്തിഹാദല്ലെ? ഇത് പോലത്തെ ഭിന്ന വ്യാഖ്യാനങ്ങൾക്ക് തുല്യ സാധ്യതയുള്ള വിഷയങ്ങളിൽ നിർബന്ധം ചെലുത്താനൊ, ആക്ഷേപിക്കാനൊ, പരിഹസിക്കാനൊ പാടുണ്ടോ?

സഹോദരൻ:

ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്.

മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ.

എന്റെ മറുപടി:

മക്ക വിദൂര പ്രദേശത്തെ മാസപ്പിറവി അംഗീകരിക്കില്ല. താഴെ ഉമ്മുൽ ഖുറ കലണ്ടറിന്റെ വെബ്സൈറ്റിൽ അത് വ്യക്തമാക്കിയത് കാണുക. ഉമ്മുൽ ഖുറ കലണ്ടർ കഅബയെ അടിസ്ഥാനമാക്കിയാണ്.

കലണ്ടറിൽ 29 ആകുമ്പോൾ ഹിലാൽ കാണാൻ പോകും. പക്ഷേ കലണ്ടറിൽ അടുത്ത ദിവസം 1 ആണെങ്കിലും, ഹിലാൽ കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കി അടുത്ത ദിവസമായിരിക്കും 1. അപ്പോൾ കലണ്ടറിലെ 1 ആം തിയ്യതിയും, റമദാൻ 1 ഉം ഒരേ ദിവസമാകില്ല.


താഴെ ഉമ്മുൽ ഖുറ ലിങ്ക്:

http://www.ummulqura.org.sa/president_address.aspx

http://www.ummulqura.org.sa/ahela.aspx

മുൻ കഴിഞ്ഞു പോയ ഏതെങ്കിലും വർഷങ്ങളിൽ മറ്റു പ്രദേശങ്ങളിൽ കണ്ടത് സൗദി എടുത്തതായ രേഖയുണ്ടൊ?

ഉമർ رضي الله عنه  അടുത്ത പ്രദേശത്തെ മാസപ്പിറവിയാണ് സ്വീകരിച്ചത്, വിദൂര പ്രദേശത്തെതല്ല.

സഹോദരൻ:

ഇത് സ്വാഭാവിക നടപടി. അതിൽ കൃത്രിമത്വം ഒട്ടുമില്ല. അത് ഇസ്‌ലാമിന്റെ വഴി. നബിയും സ്വഹാബിമാരും പിന്തുടർന്ന മാർഗ്ഗം. ഇതിൽ തൃപ്തി വരാത്ത കുറേ റുവൈബിളമാർ കാലാകാലങ്ങളിൽ വന്നു പോയിക്കൊണ്ടിരിക്കും. കുനിഷ്ഠും കുന്നായ്മയും കൃത്രിമത്വവും കാട്ടിക്കൂട്ടലാദികളുമായി ജനങ്ങളെ സമീപിക്കും. അവർ മുന്നിലൂടെ വരും. പിന്നിലൂടെ വരും. ഇടതു ഭാഗത്തിലൂടെയും വലതു ഭാഗത്തിലൂടെയും സമീപിക്കും. അവസാനം പാവങ്ങളെ പറഞ്ഞു പറ്റിച്ച് നാശത്തിൽ വീഴ്‌ത്തിക്കളയും. (മരുഭൂമിയിലെ ജിന്നിന്റെ കൂടെ പോയിപ്പെട്ടത് പോലെ )

എന്റെ മറുപടി:

കൃത്രിമത്വം ഇല്ല .
സഹാബികളുടെ رضي الله عنهم മാർഗം എന്നും പറയുന്നുണ്ട്. എന്നാൽ സഹാബികൾ رضي الله عنهم പ്രാദേശിക വാദികളായിരുന്നു. താഴെ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ഇബ്ൻ മുഹമ്മദ് ആലു ശൈഖ് പറയുന്നത് കാണുക:

" ومنهم من يقول: .....كان السلف فيما مضى يصوم كل أناس على قدر رؤيتهم؛"

" അവരിൽ (പണ്ഡിതന്മാരിൽ) ചിലർ പറയുന്നു:.....മുൻപ് കഴിഞ്ഞു പോയ സലഫുകൾ ( സഹാബത്ത്, താബിഈങ്ങൾ) ഓരോ  ജനസമൂഹവും അവരുടെ കാഴ്ചക്കനുസരിച്ചായിരുന്നു നോമ്പ് നോറ്റിരുന്നത്."

فتاوى نور على الدرب
لسماحة الشيخ عبد العزيز بن عبد الله بن محمد آل الشيخ
كتاب الصيام ، باب ما يفسد الصوم ويوجب الكفارة ، حكم الاعتماد على الحساب الفلكي

അത് കൊണ്ട് സഹാബികൾ رضي الله عنهم അവരുടെ പ്രദേശത്തെ മാസപ്പിറവിയനുസരിച്ചാണ് തീരുമാനിച്ചത്. വിദൂര പ്രദേശത്തെ വിവരം കിട്ടാൻ അവർ കാത്തിരുന്നതായി ഒരു റിപ്പോർട്ടും ഇല്ല.  മക്കയിൽ നിന്ന് ഒരു യാത്രക്കാരൻ പോലും മദീനയിൽ എത്തി അറഫ ദിനം എപ്പോഴായിരുന്നു എന്ന് പറയുന്ന ഒരു റിപ്പോർട്ടും ഇല്ല. കാരണം മക്കയിൽ ദുൽ ഹിജ്ജ ഒന്ന് സ്ഥിരപ്പെട്ട അന്നും യാത്ര ചെയ്യുന്നവരുണ്ടാകുമല്ലൊ. കുതിരയുടെ മേൽ യാത്ര ചെയ്താൽ ദൂൽ ഹിജ്ജ ആറിനൊ, ഏഴിനൊ മദീനയിൽ എത്തി വിവരം അറിയിക്കാം. കാരണം നബി صلى الله عليه وسلم ഒട്ടകപ്പുറത്ത് മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോയപ്പോഴും, മദീനയിൽ നിന്നും മക്കയിലേക്ക് ഹജ്ജിന് പോയപ്പോഴും എട്ട് ദിവസമാണെടുത്തത് എന്ന് ഇമാം മുബാറക് പൂരി رحمه الله യുടെ അർ റഹീഖ് അൽ മക്തൂമിൽ പറഞ്ഞിട്ടുണ്ട്.

സഹാബികളുടെ കാലത്തൊ, താബിഈങ്ങളുടെ കാലത്തൊ, മദ്ഹബിലെ നാല് ഇമാമുകളുടെ കാലത്തൊ, ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളുടെ കാലത്തൊ, ഇത്രയും നീണ്ട വർഷങ്ങളുടെ കാലത്ത്, മക്കയിൽ അറഫ ദിനത്തിലാണ് മദീനക്കാർ നോമ്പ് നോറ്റത് എന്ന ഒറ്റ റിപ്പോർട്ട് പോലുമില്ല. ഒരു യാത്രക്കാരനെങ്കിലും വിവരം നൽകിയതായി ഒരു റിപ്പോർട്ടും ഇല്ല. അത് കൊണ്ട് സഹാബികളും , അവർക്ക് ശേഷമുള്ള ശ്രേഷ്ഠമായ സമൂഹങ്ങളും മദീനയിലെ പ്രാദേശികമായ കാഴ്ചക്കനുസരിച്ച് തന്നെയാണ് മാസപ്പിറവി തീരുമാനിച്ചത്.

മറ്റൊന്ന് പൂർവ കാല മുഹദ്ദിസീങ്ങൾ رحمهم الله അവരുടെ ഹദീസ് ഗ്രന്ഥങ്ങളിൽ കൊടുത്ത തലക്കെട്ട് തന്നെ വിദൂര പ്രദേശത്തെ മാസപ്പിറവി ബാധകമല്ല എന്നാണ്.

വസ്തുത ഇതായിരിക്കെ, സഹോദരൻ കടുത്ത രീതിയിൽ വിമർശിച്ചിങ്ങനെ എഴുതുമ്പോൾ  "കുറേ റുവൈബിളമാർ കാലാകാലങ്ങളിൽ വന്നു പോയിക്കൊണ്ടിരിക്കും. കുനിഷ്ഠും കുന്നായ്മയും കൃത്രിമത്വവും കാട്ടിക്കൂട്ടലാദികളുമായി ജനങ്ങളെ സമീപിക്കും. അവർ മുന്നിലൂടെ വരും. പിന്നിലൂടെ വരും. ഇടതു ഭാഗത്തിലൂടെയും വലതു ഭാഗത്തിലൂടെയും സമീപിക്കും. അവസാനം പാവങ്ങളെ പറഞ്ഞു പറ്റിച്ച് നാശത്തിൽ വീഴ്‌ത്തിക്കളയും ....."  സഹാബികൾ رضي الله عنهم വിനെയും, പൂർവിക മുഹദ്ദിസീങ്ങളെയും رحمهم الله, പ്രാദേശിക വാദ പണ്ടിതൻമാരെയും കൂടിയല്ലെ ഈ വിമർശിക്കുന്നത് എന്ന് അദ്ദേഹം അറിയാതെ പോയൊ?. 

സഹോദരൻ:

ഇത് കൃത്രിമത്വമാണെന്ന് പറയാൻ കാരണം, അങ്ങനെ അറഫാ ദിനം അറിയിച്ചു കൊണ്ട് മക്കയിൽനിന്ന് മദീനയിലേക്കെങ്കിലും ഒരു ദൂതനെ അയക്കണമായിരുന്നുവത്രെ. ( കൃത്രിമത്വം ജീവിതത്തിൽ അലിഞ്ഞു ചേർന്നവർക്കേ ഇത്തരം കൃത്രിമത്ത ചോദ്യങ്ങളുമായി മുന്നോട്ട് വരാൻ കഴിയൂ ).

എന്റെ മറുപടി:

ഇപ്പോൾ ബോദ്ധ്യമായല്ലൊ. ഒരു കൃത്രിമത്വവുമില്ല.

സഹോദരൻ:

മദീനയിലേക്ക് മാത്രം അയച്ചാൽ മതിയോ? പോരാ. എല്ലായിടങ്ങളിലേക്കും അയക്കേണ്ടി വരില്ലേ? അത്തരം ഒരു കൃത്രിമത്വം നബി صلى الله عليه وسلم യും സ്വഹാബിമാരും കാണിച്ചിട്ടില്ല. അതു തന്നെ മതിയല്ലോ ഒരു വിശ്വാസിക്ക്. പകരം അവർ കാണിച്ചു തന്നത് ഒട്ടും കൃത്രിമത്വമില്ലാത്ത സ്വാഭാവിക നടപടിയാണ്. അഥവാ ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമയം ലഭിക്കുന്ന ഏതൊരാളും അത് സ്വീകരിക്കണമെന്നുള്ളതുമാണ്.

എന്റെ മറുപടി:

ജിസ്യ, സകാത്ത് പിരിക്കാൻ, കത്തുകൾ അയക്കാൻ ദൂതന്മാരെ അയച്ചിട്ടുണ്ട്.
ആഗോള വാദ പ്രകാരം എല്ലാ മുസ്‌ലിംകൾക്കും നിർബന്ധമായത് കൊണ്ട്,  കഴിയുന്നത്ര വിദൂര പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെ നിർബന്ധമായും അയക്കണം. കഴിവിനപ്പുറമുള്ളത് അല്ലാഹു ചോദ്യം ചെയ്യുകയില്ലല്ലൊ.

സഹോദരൻ:

യഥാസമയം ആ വിവരം ലഭിക്കാത്തവർ വിട്ടുവീഴ്‌ച ലഭിച്ചവർ (مَعْذُور) ആണ്. ഈ വിട്ടു വീഴ്ച അറഫാ ദിനത്തിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാ വിഷയങ്ങളിലും അല്ലാഹു അനുവദിച്ചിട്ടുള്ളതുമാണ്.

എന്റെ മറുപടി:

വിവരം ലഭിക്കാത്തവർ ഖളാ വീട്ടേണ്ടതില്ലെ?
റമദാൻ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞാലും ഖളാ വീട്ടേണ്ടതില്ലെ, കാരണം റമദാൻ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നോമ്പ് നിർബന്ധമായില്ലെ, നിർബന്ധമായ ഒരു നോമ്പ് വിട്ടു പോയാൽ ഖളാ വീട്ടേണ്ടതില്ലെ? ? ഇന്ന് നമുക്ക് അറിയാം എത്രയോ പേർ വീടുകളിലും ഫ്ലാറ്റുകളിലും ഒറ്റയ്ക്ക് താമസിക്കുന്നു. 29 ന് അവർ ക്ഷീണത്താൽ ഉറങ്ങി പോവുകയും, നിയ്യത്തും കരുതിയില്ല, അടുത്ത ദിവസം ഫജ്റിന് ശേഷം ഉണർന്നപ്പോൾ ആണ്  നോമ്പാണ് എന്ന് അറിഞ്ഞാൽ ആ  നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടണമല്ലൊ. ഇവിടെ വിവരം അറിയുന്നത് അടുത്ത ദിവസമാണൊ, അല്ലെങ്കിൽ കുറേ ദിവസം വൈകിയാണൊ എന്ന വിത്യാസമോന്നും നബി صلى الله عليه وسلم പഠിപ്പിച്ചിട്ടില്ല. റമദാൻ മാസത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഒരു നോമ്പ് നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടണം എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ചത്. അത് കൊണ്ട് വിവരം ലഭിക്കാത്ത വീദൂര പ്രദേശത്തുള്ളവർ ഖളാ വീട്ടിയതായി തെളിവുകളില്ലാത്തത് കൊണ്ട് ഇത് പ്രാദേശിക വാദത്തിന് പിൻബലം നൽകുന്നു. കാരണം പ്രാദേശിക വാദ പ്രകാരം ഉദയാസ്തമയ വിത്യാസമുള്ളവർക്ക് നോമ്പ് നിർബന്ധമില്ല. അത് കൊണ്ട് പിന്നീട് വിവരം ലഭിച്ചാലും ഖളാ വീട്ടേണ്ടതില്ല. എന്നാൽ ആഗോള വാദ പ്രകാരം, റമദാൻ പ്രവേശിച്ചാൽ എല്ലാവർക്കും നോമ്പ് നിർബന്ധമായത് കൊണ്ട്, എടുക്കാത്തവർ ഖളാ വീട്ടേണ്ടതില്ലെ? അവർക്ക് എങ്ങിനെ ഒഴിവുണ്ടാകും? ഇതിന്റെ തെളിവ് കൊണ്ട് വരുമൊ?

സഹോദരൻ:

ഈ സ്വാഭാവികത മനസ്സിലാക്കാനും കൃത്രിമത്വം വെടിയാനും വലിയ തൗഫീഖ് വേണം. തൗഫീഖ് ലഭിക്കണമെങ്കിൽ صِدْق വേണം. പേരിനും പ്രശസ്തിക്കും വേണ്ടി നിലകൊള്ളരുത്, ദീനു കൊണ്ട് ചെലവ് കഴിക്കാമെന്ന് കരുതുകയും അരുത്.

അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്   حفظه الله

എന്റെ മറുപടി:

ഇവിടെ തൗഫീഖിന്റെയൊ സിദ്ഖിന്റെയൊ ഒരു പ്രശ്നവുമില്ല.

അല്ലാഹു എല്ലാവർക്കും പൊറുത്തു തരട്ടെ, ഹിദായത്ത് നൽകട്ടെ.

ആഗോള വാദവും പ്രാദേശിക വാദവും അനുവദനീയമായ അഭിപ്രായവിത്യാസത്തിന്റെ ഇനത്തിൽ പെട്ടതാണ്. എന്നാൽ ഇത് ഒരുമിച്ച് നിർവഹിക്കേണ്ട ആരാധന കർമ്മങ്ങളിൽ പെട്ടതായത് കൊണ്ട് അതിന്റെ മൻഹജും ഉസൂലും നാം അറിയണം. താഴെ ലിങ്കിൽ വായിക്കാം إن شاء الله

മറ്റൊന്ന് ആഗോള വാദവും പ്രാദേശിക വാദവും പണ്ഡിതൻമാർക്കിടയിൽ തർക്കമുള്ള വിഷയമാണെങ്കിലും, ഒരു നാട്ടിലും വീട്ടിലും ഭിന്നത വരിക എന്നത് ഉസൂലിനെതരായത് കൊണ്ട് രണ്ട് വാദക്കാരും  ഐക്യത്തൊടെ തർക്കമില്ലാതെ ഈ ഭിന്നതക്ക് പരിഹാരം പറഞ്ഞ് തന്നതും താഴെ ലിങ്കിൽ വായിക്കാം إن شاء الله.

ഇതിനെ കുറിച്ച് സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله ക്ക് എന്താണ് പറയാനുള്ളത്?

بارك الله فيكم

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്).

https://www.salaf.in/2022/10/blog-post_33.html?m=1

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.